ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിലെത്തി വിദ്യാർഥിപ്രതിഷേധത്തിൽ സ്വീകരിച്ച നടപടിയിൽ കൃത്യമായ മറുപടി പറയാതെ സഭാനടപടികൾ സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. ഇതോടെ മൺസൂൺ സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസം മാത്രം ബാക്കിനിൽക്കേ തുടർച്ചയായി 16- ാം ദിനവും ലോക്സഭ പ്രതിപക്ഷ ബഹളത്തിൽ മുങ്ങി.
എന്നാൽ വിദ്യാർഥി പ്രതിഷേധം സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയാറാണെന്നും അമിത് ഷാ ചർച്ചയ്ക്ക് മറുപടി നൽകുമെന്നും കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചിട്ടും പ്രതിപക്ഷം വഴങ്ങിയില്ല.
ആഭ്യന്തരമന്ത്രി പാർലമെന്റിലെത്തി പൊതുവായ വിഷയങ്ങളിൽ ചർച്ച നടത്തണമെന്നല്ല പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേ നടന്ന പോലീസ് നടപടിക്ക് ഉത്തരവിട്ടത് അദ്ദേഹമാണോയെന്നു വ്യക്തമാക്കാനാണ് ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. അതിനാൽ ഇത്തരം ഫാന്റസി ചർച്ചകൾ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് ആസ്ഥാനത്തു നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
വിദ്യാർഥികൾക്കെതിരേ നടന്ന പോലീസ് അതിക്രമത്തിന്റെ യഥാർഥ വസ്തുതകൾ തുറന്നുപറയാൻ അമി ത് ഷാ തയാറാകണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനുപിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.
അമിത് ഷായുടെ വിശദീകരണത്തിനുപുറമെ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാപ്പപേക്ഷ, അയോധ്യ രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ളവർ നടത്തിയതായി ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണം എന്നിവയാണു പ്രതിപക്ഷം ഉന്നയിച്ച മറ്റ് ആവശ്യങ്ങളെന്നും രാഹുൽ പറഞ്ഞു.
അതേസമയം ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെയും പാർലമെന്റിൽ എത്തിയില്ല. പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിട്ടും തുടർച്ചയായ 16- ാം ദിവസമാണ് അദ്ദേഹം സഭയിൽനിന്നു വിട്ടുനിൽക്കുന്നത്. അമിത് ഷായുടെ വകുപ്പിനു കീഴിൽ വരുന്ന രണ്ടു ബില്ലുകൾ ഇന്നലെ പാർലമെന്റിന്റെ പരിഗണനയ്ക്കെത്തിയെങ്കിലും സഹമന്ത്രിമാരാണു ബില്ലുകൾ അവതരിപ്പിച്ചത്.
ചർച്ചയില്ലാതെ ട്രൈബ്യൂണൽ റിഫോംസ് ബിൽ ഇന്നലെ ലോക്സഭ പാസാക്കി. ഇതിനുപുറമെ മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ 2026 , കേരള (പേര് മാറ്റൽ) ബിൽ 2026, നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോർപറേഷൻ ഭേദഗതി ബിൽ 2026 എന്നിവയും ലോക്സഭയിൽ അവതരിപ്പിച്ചു. അതേസമയം രാജ്യസഭയിൽ പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് നടത്തിയതോടെ ബാങ്കേഴ്സ് ബുക്ക് എവിഡൻസ് ബിൽ 2026 ശബ്ദവോട്ടോടെ പാസാക്കി.